എഴുത്തുകാരിയും അതിനേക്കാൾ നല്ലൊരു വായനക്കാരിയുമാണ് മേരി തോമസ് എന്ന മേരി ടീച്ചർ.
വാഴച്ചാൽ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായി 2018-ലാണ് വിരമിച്ചത്. മലപ്പുറം , തൃശ്ശൂർ ജില്ലകളിലായിരുന്നു സേവനം. വെള്ളാങ്ങല്ലൂർ ഗവൺമെന്റ് യു പി എസ് - ലാണ് ദീർഘകാലം ജോലി ചെയ്തത്.
അവിടെ വച്ചാണ് സാഹിത്യവും കലയുമൊക്കെ ടീച്ചറുടെ പിന്നാലെ കൂടിയത്. എല്ലാം അധ്യാപനത്തിന്റെ ഭാഗമായിരുന്നു.
ഗോതുരുത്ത് കുഞ്ഞപ്പൻ കർമ്മലി ദമ്പതികളുടെ മകളായ മേരി കോളേജ് പഠനകാലത്തു തന്നെ പുസ്തകവായനയിൽ സന്തോഷം കണ്ടെത്തിയിരുന്നു. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്ന ശീലവും അന്നേ ഉണ്ടായിരുന്നു.
ഇപ്പോൾ ദിവസവും നിർബന്ധമായും ഒരു പുസ്തകം വായിച്ചു തീർക്കും . അതേക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പും തയ്യാറാക്കും. കുറച്ചു നാളുകളായി ഈ കുറിപ്പുകൾ ദിവസേന ഫേസ്ബുക്കിൽ ചേർത്തു വരുന്നുണ്ട്. രാത്രി എത്ര വൈകിയാലും ഇത് മുടങ്ങാതെ ചെയ്തു വരുന്നു എന്നതാണ് ടീച്ചറെ ശ്രദ്ധേയയാക്കിയത്. വാ യനാദിനത്തോടനുബന്ധിച്ച് പ്രാദേശിക ദൃശ്യമാധ്യമങ്ങളിലൂടെ ടീച്ചറുടെ വായനാലോകം കണ്ടും കേട്ടും അറിഞ്ഞവർ നിരവധിയാണ്.
പുസ്താകാസ്വാദനക്കുറിപ്പുകളോടൊപ്പം ദിവസവും ഓരോ കവിതയും എഴുതി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ചില ആസ്വാദനക്കുറിപ്പുകൾ സ്വന്തം യൂട്യൂബ് ചാനലിൽ ചേർക്കുന്നു. വായിക്കുന്ന പുസ്തകങ്ങളിലെ ശ്രദ്ധേയമായ കഥകളോ അനുഭവക്കുറിപ്പുകളോ യൂട്യൂബിലൂടെ ദൃശ്യവൽക്കരിക്കാറുണ്ട്.
മാളയിലാണ് ടീച്ചറുടെ സ്ഥിരതാമസം. ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും വിരമിച്ച തോമസ്, ഭാര്യയുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
വിദേശത്തുള്ള മക്കളുടെയും മരുമക്കളുടെയും ചില സുഹൃത്തുക്കളുടെയും നിർബന്ധം മൂലം ആദ്യകവിതാ സമാഹാരം അടുത്ത മാസം പ്രകാശനത്തിന് തയ്യാറാവുകയാണ്.
(വി ആർ നോയൽ രാജ് )
kerala
SHARE THIS ARTICLE