All Categories

Uploaded at 5 days ago | Date: 16/06/2025 00:23:10

കഥ
-------
             പ്ര വാ ഹി നി.
                  ---------------------                                                                                                                            അശോകൻ അഞ്ചത്ത് ,നടവരമ്പ്
                                                                
          ആകാശത്തിലെവിടെയോ ഒരു സ്ഫോടനം.  മിന്നൽ'. തണുത്ത കാറ്റ്..  മഴക്കാലം തുടങ്ങുന്നതിൻ്റെ ഓർമ്മകൾ ചിലപ്പോൾ അങ്ങിനെയാണ്..
-  തുളസീ...  അയയിലെ ജമ്പറും പാവാടയും അമ്മയുടെ സാരീം എടുത്തു മാറ്റൂ...
- തുളസീ...  ആ വിറകെടുത്ത് ചാച്ചിറക്കിൻ്റെ ചുമരിൽ ചാരിവയ്ക്കൂ...
അമ്മയുടെ നിർദ്ദേശങ്ങൾ.  അമ്മ അടുക്കളയിൽ അച്ചാറുണ്ടാക്കുന്നതിൻ്റെയും കൂവപ്പൊടിയും അവലും കവറിലാക്കുന്നതിൻ്റെയും തിരക്കിലായിരിക്കും.  പിറ്റേന്ന് വില്ക്കാൻ കൊണ്ടു പോകേണ്ടതാണ്.
അച്ഛൻ കൈനോട്ടം കഴിഞ്ഞ് ഇറയത്ത് വന്നിരിപ്പുണ്ടാകും.  ചിലപ്പോൾ അന്വേഷിക്കും.
-  തുളസീ പ്രയാഗ എവിട്യാ...?
-  ഇവിടെ ഉണ്ടച്ഛാ... എൻ്റെടുത്ത്...
കുടുസ്സു മുറിയിൽ എൻ്റെ അനിയത്തി ഏഴുവയസ്സുകാരി പ്രയാഗ പ്രൈമറി ക്ലാസ്സിലെ പുസ്തകം മലർത്തി വച്ച് എന്തെങ്കിലും പഠിക്കുന്നുണ്ടാകും..
ഞങ്ങളുടെ വീട് അങ്ങിനെയായിരുന്നു. ഇല്ലായ്മയുടെയും വല്ലായ്മയുടെയും നൊമ്പരക്കൂട്..
ഞാനും പ്രയാഗയും ആ കുടുസ്സു മുറിയിൽ ജീവിച്ചു. അച്ഛൻ ഞങ്ങളുടെ കൈരേഖകൾ ഒരു വട്ടമേ നോക്കിയിട്ടുള്ളു.  
ഭാഗ്യമില്ലാത്ത കുട്ടികൾ ...  അച്ഛൻ്റെ മുഖം മങ്ങി പോകുന്നത് ഞാനറിയാറുണ്ട്.  വേറെ വല്ലവരുടെയും കൈപ്പടമായിരുന്നെങ്കിൽ അച്ഛൻ വെറുതെയെങ്കിലും പറയുമായിരുന്നു. 
- മഹാലക്ഷമി പ്രസാദിക്കുന്ന ലക്ഷണമുണ്ട്.  ഭാഗ്യം വരും. ഒരു കൊല്ലം കഴിഞ്ഞോട്ടെ..
അച്ഛനപ്പോൾ അമ്പതോ നൂറോ കിട്ടും.. 
അച്ഛൻ്റെ കൂട്ടിലെ തത്തമ്മ ഒരിക്കൽ കൂടുവിട്ടു പറന്നുപോയി.  അച്ഛൻ വിഷമിച്ചില്ല..
-  രക്ഷപ്പെടട്ടെ... അതിൻ്റെ വിശപ്പിനുള്ളത് അത് പോയി കണ്ടെത്തട്ടെ...
അച്ഛൻ സ്വയം സമാധാനിച്ചത് എനിക്കറിയാം...
അമ്മ ദിവസം മുഴുവൻ നടന്നാലാണ് എന്തെങ്കിലും കിട്ടുക..
- നമ്മുടെ അച്ചാറും കൂവപ്പൊടീം ഒന്നും ആർക്കും വേണ്ട... സൂപ്പർ മാർക്കറ്റിലെ മതി...
അമ്മയുടെ ശബ്ദമിടറുമ്പോൾ  എൻ്റെ കണ്ണുനിറയാറുണ്ട്.  പ്രയാഗ കൊച്ചുകുട്ടിയല്ലേ..എന്നെക്കാൾ ആറുവയസ്സ് താഴെ.. അതുകൊണ്ട് വിഷമിച്ചില്ല.
സ്റ്റൂളിൽ വച്ചിരുന്ന പഴക്കമുള്ള കൃഷ്ണപ്രതിമയിലേക്കും ചുമരിലെ ദൈവ ഫോട്ടോകളിലേക്കും നോക്കി ഞാൻ നിരന്തരം പ്രാർത്ഥിച്ചു.  പൂക്കൾ കൊരുത്ത് ദിവസവും മാല ചാർത്തി.
മഴക്കാലത്ത് ഞങ്ങളുടെ കൊച്ചുവീട് ചോർന്നൊലിച്ചു.  ഓടുകളുടെ വിടവുകളിൽ അച്ഛൻ കവുങ്ങിൻ പാളക്കഷ്ണങ്ങൾ തിരുകി. വിറകു സൂക്ഷിക്കുന്ന ചാച്ചിറക്കിൽ വെള്ളം വന്നു കയറി. ചാച്ചിറക്കിലെ വിറകടുപ്പിലെ വെണ്ണീർ ചൂടിൽ ഏതോ ഒരു ചാവാലി പട്ടി താമസത്തിനു വന്നു.  അമ്മ പറഞ്ഞു.
-  മിണ്ടാപ്രാണിയല്ലേ...  കിടന്നോട്ടെ..
കഞ്ഞി വയ്ക്കാൻ തീ കത്തിക്കാൻ വരുമ്പോൾ അവൻ എഴുന്നേറ്റ് വെണ്ണീർ കുടഞ്ഞ് മാറി തരും.
ഞങ്ങൾക്ക് നല്ല മാർക്കുണ്ടായിരുന്നു പരീക്ഷകളിൽ .  ആ സന്തോഷം കൊണ്ട് പലപ്പോഴും അമ്മയുടെയും അച്ഛൻ്റെയും വയർ നിറയാറുണ്ടായിരുന്നു.
പല ദിവസങ്ങളിലും അച്ഛൻ വരിക വെറും കൈയ്യോടെയായിരിക്കും.  ശ്രി ഭദ്രയുടെ അമ്പലത്തിലെ ആലിൻ ചുവടായിരുന്നു അച്ഛൻ്റെ ജോലി സ്ഥലം.  അമ്മ അച്ചാറും കൂവപ്പൊടിയും അവലും കൊണ്ട് നാട്ടുവഴികൾ താണ്ടി വൈകുന്നേരമാകുമ്പോൾ കിട്ടിയ കാശിന് വിറ്റ് തിരിച്ചു പോരാറുണ്ട്.  ഞാനൊരിക്കൽ അമ്മയ്ക്കൊപ്പം പോയി. അന്ന് ഞാൻ ജനാലതിണ്ടിലിരുന്ന കൺമഷിക്കൂട്ടിൽ നിന്ന് മഷിയെഴുതിയിരുന്നു. വാലിട്ടിരുന്നു. പുരികം കറുപ്പിച്ചിരുന്നു.  വെളുത്തു ശോഷിച്ച കൈ തണ്ടകളിൽ കുപ്പിവളയിട്ടിരുന്നു.  അന്ന് ചില വീടുകളിൽ ചെന്നപ്പോൾ വില പേശലുകളില്ലാതെ അച്ചാറും കൂവപ്പൊടിയും വിറ്റു പോയി. വലിയ നോട്ടിൻ്റെ ബാക്കി വാങ്ങിക്കാതിരിക്കാൻ ചിലർ ബദ്ധപ്പെട്ടു.  ചില കണ്ണുകൾ ആർത്തിയോടെ എനിക്കൊപ്പം വരുന്നത് ഞാനറിഞ്ഞിരുന്നു. പിന്നീട് അമ്മ എന്നെ കൊണ്ടുപോയില്ല..
-  അമ്മയ്ക്ക് പേട്യാണ് മോളെ...ഈ ലോകത്തെയും അതിലെ മനുഷ്യരെയും...
അമ്മ ഇടറുന്നത് ഞാനറിഞ്ഞു.
ഞാൻ പരീക്ഷകളിൽ നന്നായി മാർക്കു വാങ്ങി. പ്രയാഗ യു.പി ക്ലാസ്സുകളിൽ ഒന്നാമതായി . അവൾക്ക് സമ്മാനങ്ങൾ കിട്ടി കൊണ്ടിരുന്നു. ഷോകേസുകളിൽ വയ്ക്കാൻ പാകത്തിലുള്ള കൗതുക വസ്തുക്കൾ . ഞങ്ങൾക്ക് ഷോകേസുകളുണ്ടായിരുന്നില്ല. അമ്മ അവയെല്ലാം പഴയ മരഅലമാരയിൽ വച്ചു പൂട്ടി.
നഗരത്തിലെ കോളേജ് എനിക്കെന്നും അത്ഭുതമായിരുന്നു. വർണ്ണതുമ്പികളെ പോലെ പാറി നടന്നിരുന്ന കൗമാരക്കാർ.  ആണും പെണ്ണും.    എൻ്റെ ഉടുപുടവകൾക്ക് അവരുടെയത്ര തിളക്കമുണ്ടായിരുന്നില്ല.  തുന്നൽ കൂലി താങ്ങാവുന്നതിലപ്പുറമായിട്ടും അമ്മ തുണിയെടുത്തു തന്നെ ഞങ്ങളുടെ വസ്ത്രങ്ങൾ തയ്പിച്ചു.  ചെറിയ കീറലുകളിൽ കൈതുന്നൽ നടത്തി.  ഒപ്പം ഉപദേശവും.
-  റെഡിമെയ്ഡുകളൊന്നും വേണ്ട.  ഇറുകി കിടക്കുന്ന ആടകളൊന്നും ഒട്ടും വേണ്ട.
ഒപ്പം നടക്കാറുള്ള രവിശങ്കർ പറഞ്ഞു.
-  എത്ര പഴയതിട്ടാലും ഈ കോളേജിലെ ഏതു പെൺ കുട്ടികളെക്കാളും എൻ്റെ തുളസി ക്കാണ് ഭംഗി....
ഞാൻ ആ പ്രശംസയിൽ ആകാശത്തോളമുയർന്നു.  ഞാൻ അവൻ്റെ മാത്രം തുളസിയാവുകയായിരുന്നു.  കോളേജ് മൈതാനത്തെ ചൂളമരതണലിൽ വച്ച് എനിക്കവൻ അവൻ്റെ സ്നേഹം തന്നു. അവൻ്റെ ചുണ്ടുകളിലെ മധുരവും വെട്ടിയൊതുക്കിയ കറുത്ത മീശരോമങ്ങൾ നല്കിയ ഇക്കിളിയും മനസ്സിൻ്റെ ആഴങ്ങളിൽ പുഷ്പിച്ചു കിടന്നു.  വെക്കേഷൻ കാലത്ത് അമ്മയോട് നുണ പറഞ്ഞ് ഞാനവൻ്റെ ഹോസ്റ്റലിൽ പോയി.
അമ്മ അവലും കൂവപ്പൊടിയും വില്ക്കാൻ നാട്ടുവഴികൾ താണ്ടിയപ്പോൾ അച്ഛൻ ഭദ്രയുടെ അമ്പലമുറ്റത്തെ ആൽത്തറയിൽ കൈനോട്ടത്തിന് ആളുകളെ കാത്തിരിക്കുമ്പോൾ ഞാൻ രവി ശങ്കറിനൊപ്പം പലയിടത്തും അലഞ്ഞു.
പരീക്ഷകളിൽ തോറ്റു.
രവിശങ്കർ ഒരു സിനിമാ സ്ക്രിപ്റ്റും കൊണ്ട് ചെന്നൈയ്ക്കു വണ്ടി കയറി.  
-  ഞാൻ സിനിമയിൽ എന്തെങ്കിലുമൊക്കെ ആകട്ടെ...  തുളസികാത്തിരിക്കണം..
അറ്റമില്ലാതെ കിടന്നിരുന്ന റെയിൽ പാളങ്ങളുടെ വേവുന്ന ചൂടിൽ നിന്ന് അവൻ എന്നെ സ്വാന്തനിപ്പിച്ചു.
കാത്തിരിപ്പു തന്നെയാണിപ്പോഴും എൻ്റെ വയറ്റിൽ മറ്റൊരു രവിശങ്കർ ജന്മം കൊണ്ടു. രവിശങ്കർ അതറിഞ്ഞില്ല എങ്ങിനെ അറിയിക്കാനാണ് .  അവനെവിടെയാണ്?. അമ്മയും അച്ഛനും ശപിച്ചതിനും നിലവിളിച്ചതിനും കണക്കില്ല.  പ്രയാഗ വലിയ കുട്ടിയായിരിക്കുന്നു.  കണ്ണുകളിൽ തിളക്കം വന്നിരിക്കുന്നു.  ആളുകൾ പുച്ഛിക്കുന്ന നോട്ടങ്ങളെറിഞ്ഞിട്ടും കുഞ്ഞു രവിശങ്കറിനെ ഞാൻ പൊന്നു പോലെ ചേർത്തു പിടിച്ചു.  
അമ്മയും അച്ഛനും എന്നോട് വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞിരുന്നില്ല.
പക്ഷെ -
ഞാനിറങ്ങി.
അമ്മയ്ക്ക് അവലും കൂവപ്പൊടിയും വില്ക്കാൻ വീടുകൾ കയറിയിറങ്ങേണ്ടതാണ്.  അച്ഛന് ഭദ്രയുടെ അമ്പലത്തിലെ ആൽച്ചുവട്ടിൽ ചെന്നിരുന്ന് കൈ നോക്കി ഭാഗ്യം പറയേണ്ടതാണ്.  അവരുടെ മനസ്സിൽ ഞാനൊരശാന്തിയായിക്കൂടാ...
വർഗ്ഗീസ്സിൻ്റെ ടൈലറിങ്ങ് സ്ഥാപനത്തിൽ ജോലി ചെയ്ത് ഞാൻ ജീവിതം തുന്നി പിടിപ്പിച്ചു. ഒരു കൂട്ടുകാരിയുടെ പഴയ ഒറ്റ മുറി വീട്ടിൽ ജനലും വാതിലും കൊട്ടിയടച്ച് രാത്രികൾ തള്ളിനീക്കി.
രവിശങ്കർ വന്നില്ലല്ലോ എന്നിട്ടും...
ഇന്നലെ ആൾ തിരക്കിൽ വച്ച് പ്രയാഗയെ കണ്ടു. അവൾക്കൊപ്പം ഒരു ചെറുപ്പക്കാരനു ണ്ടായിരുന്നു.  അത് മറ്റൊരു രവിശങ്കറാണെന്ന് മനസ്സ് പറഞ്ഞു.
-  പ്രയാഗാ..   പ്രയാഗാ...   ഞാൻ അവൾക്കു പിന്നാലെ ഓടിച്ചെന്നു.
അവൾ തിരിഞ്ഞു നോക്കിയില്ല.   അവളും അവനും മറ്റേതോ ലോകത്തായിരുന്നു.
ഓടിയെത്തി അവളെ തൊട്ടപ്പോൾ പ്രയാഗ തിരിഞ്ഞു നിന്നു
-  ചേച്ചീ...
-  ഇതാരാണ് മോളെ...
-  പ്രശാന്ത്..
വേറൊന്നും അവൾ പറഞ്ഞില്ല.
-  മോളെ..  മോൾ ചേച്ചിയെ പോലാവരുത്..  ഞാൻ ഇടർച്ചയോടെ പറഞ്ഞു.
-  അതു പറയാൻ ചേച്ചിക്കെന്തവകാശം...  രവിശങ്കർ വന്നില്ലല്ലോ ഇതുവരെ ... അന്വേഷിച്ച്..
പ്രയാഗ ദേഷ്യപ്പെട്ടു.  അവളെന്നെ രൂക്ഷമായി നോക്കി.
ഞാൻ ഭൂമിയിലേക്ക് താണുപോയി...
പ്രശാന്തിൻ്റെ കൈപിടിച്ച് അവൾ നടക്കുന്നു. എന്നെ പരിഹസിച്ചെന്ന പോലെ അവൾ അകന്നകന്നുപോകുന്നു..
അവലും കൂവപ്പൊടിയും വീടുകളിൽ വില്ക്കാൻ കൊണ്ടു നടക്കുന്ന എൻ്റെ അമ്മ.  ശ്രീഭദ്രയുടെ അമ്പലത്തിനു മുന്നിലെ ആൽത്തറയിൽ ആരുടെയോ കൈപ്പടം കാത്തിരിക്കുന്ന അച്ഛൻ...
ജീവിതത്തിലെ പിഴവുകളോർത്ത് ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു.   ഓടി പോകുന്ന കാലത്തിനൊപ്പം ഒരു പ്രവാഹിനിയാവുകയാണല്ലോ ഞാനിപ്പോൾ ...

                         

                                        @@@@@@@@
                                                                     mob.  9446763581
                               









            

                 
.











                             
          
              

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.